Sunday, November 13, 2011
gandharva sangeetham 50 years
ഗന്ധര്വ സംഗീതത്തിന് ഇന്ന് അമ്പതാണ്ട്
മലയാളി നെഞ്ചോടു ചേര്ത്ത് കാത്തുസൂക്ഷിക്കുന്ന സംഗീത-ശബ്ദ ശേഖരത്തിന് ഇന്ന് അമ്പത് തികയുന്നു. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ശബ്ദസൗകുമാര്യം അനുഭവിക്കാത്തവരാരും നമുക്കിടയിലില്ല. ജാതിഭേദങ്ങള് നടമാടിയിരുന്ന കേരളദേശത്ത് ജാതിഭേദവും മതദ്വേഷങ്ങളുമില്ലാതെ മലയാളത്തിന് വേണ്ടി അഞ്ച് തലമുറകളായി പാടിക്കൊണ്ടിരിക്കുന്നു യേശുദാസ്.
സിനിമാ പാട്ട് എന്ന സംഗീത ശാഖയ്ക്ക് എക്കാലത്തെയും മികച്ച സംഭവനകള് നല്കിയ ഗായകന് എന്നതിലുപരി കര്ണ്ണാടിക് സംഗീത ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് യേശുദാസ്. വ്യക്തിവാദങ്ങളും വരേണ്യതയും കൊടികുത്തി വാണിരുന്ന കര്ണ്ണാടിക് സംഗീതലോകത്തേക്ക് അറുപതുകളുടെ അവസാനമാണ് യേശുദാസ് കാലു കുത്തുന്നത്. സംഗീത ലോകത്തേക്ക് യേശുദാസ് കടന്നുവരുമ്പോള് പി ബി ശ്രീനിവാസന്, എ എം രാജ, കമുകറ പുരുഷോത്തമന്, ഉദയഭാനു തുടങ്ങിയവരുടെ ആധിപത്യമായിരുന്നു അവിടെ. ഇവര്ക്കിടയില് നിന്നും കര്ണ്ണാടിക് സംഗീതത്തില് തനത് മുദ്രപതിപ്പിക്കാന് കഴിയുകയെന്നത് ചെറിയ കാര്യമായിരുന്നില്ല.
ഒരു ഗായകന്റെ ശബ്ദം എങ്ങനെയിരിക്കണമെന്ന മാനദണ്ഡം ഇന്നും യേശുദാസാണ്. പാടിത്തുടങ്ങുന്നവരെല്ലാം അനുകരിക്കാന് ശ്രമിച്ചതും ആയിത്തീരണമെന്നാഗ്രഹിച്ചതും യേശുദാസാണ്. കേരളത്തില് മാത്രമല്ല രാജ്യത്തിനകത്തെ പല കോണുകളിലുള്ളവരും യേശുദാസിനെ അനുകരിക്കാനും കാണാനും ആഗ്രഹിച്ചിരുന്നു. അത് കൊണ്ടാണ് ജന്മനാ അന്ധനായ പ്രശസ്ത ഹിന്ദി സംഗീത സംവിധായകനും ഗായകനുമായ രബീന്ദ്ര ജെയ്ന് കാഴ്ച കിട്ടിയാല് ആദ്യം യേശുദാസിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. യേശുദാസ് ഇന്ത്യയുടെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ത്രിസ്ഥായികളില് ഇത്രയും സഞ്ചാരസ്വാതന്ത്ര്യത്തോടെ പാടിയിരുന്ന ഗായകന് യേശുദാസല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. തുടര്ന്നുള്ള സംഗീത ജീവിതത്തില് മലയാളത്തില് ഗായകന് സംഗീത സംവിധായകനായ ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി.
1971ല് ഇന്ത്യ-പാക്ക് യുദ്ധം നടക്കുമ്പോള് പ്രധാനമന്ത്രിയുടെ നാഷണല് ഡിഫന്സ് ഫണ്ടിന് പണം നല്കാന് കേരളം മുഴുവന് പാടിനടന്നിട്ടുണ്ട് ഗാനഗന്ധര്വന്. 1974ല് ഗുരുവായൂര് ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് യേശുദാസ് നമ്മുടെ സാംസ്കാരിക ജീവിതത്തിലും ഇടപ്പെട്ടു തുടങ്ങി. തുടര്ന്ന് ജനകീയ ആരോഗ്യപ്രശ്നങ്ങള് ഉള്പ്പടെ നിരവധി ജനകീയ പ്രശ്നങ്ങളില് അദ്ദേഹം ഇടപ്പെടാന് ശ്രമം നടത്തിയിരുന്നു.
സംഗീതമെന്നാല് സമാധാനമാണെന്ന് ജീവിതത്തിലും കാണിച്ചു തരാന് ശ്രമിച്ച ഗായകനാണ് യേശുദാസ്. അത് കൊണ്ടാണ് യുനെസ്കോ പുരസ്കാരം നല്കിയപ്പോള് സംഗീതത്തിനും സമാധാനത്തിനും ചേര്ന്ന് നല്കിയത്. കേരളത്തിലെ ചില ക്ഷേത്രങ്ങളില് ഗന്ധര്വന് പ്രവേശനാനുമതി ഇന്നും ഇല്ലെന്നത് മതാനുഷ്ഠാനങ്ങളുടെ ലക്ഷ്മണരേഖയാവാം. അതിനെ യേശുദാസ് ബഹുമാനിക്കുമ്പോള് തന്നെ സുപ്രഭാതം കേട്ട് ശാസ്താവ് ഉണരുകയും ഹരിവരാസനം കേട്ട് ഉറങ്ങുകയും ചെയ്യുന്നു. യേശുദാസിന്റെ ശരീരത്തിന് മാത്രമാണ് അമ്പലങ്ങളില് വിലക്ക്; ശാരീരം എത്താത്ത ഒരു ഇടവുമില്ല.
മലയാളികളുടെ സങ്കല്പ കഥയില് പാടാന് കഴിവുള്ള ഗന്ധര്വന് ദേവലോകത്ത് നിന്ന് ഭൂമിയില് മനുഷ്യരായി അവതരിക്കാറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. യേശുദാസ് വാനലോകത്ത് നിന്ന് വന്ന ഗന്ധര്വനായിരിക്കുമോയെന്ന് നമുക്കു വെറുതെയെങ്കിലും സംശയിക്കാം. by Maneeshkumar Os
Labels:
yesudas 50 year
Subscribe to:
Post Comments (Atom)

No comments:
Post a Comment